തിരുവനന്തപുരം: കെഎസ്ആർടിസി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അവർക്ക് മുൻകാല പ്രാബല്യത്തോടെ അർഹമായ അൻപത് ശതമാനം സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്നും ഇൻഡസ്ട്രിയൽ ട്രൈബൂണൽ.
പിരിച്ചുവിടപ്പെട്ട 3500 ഓളം വരുന്ന എംപാനലുകാരെ തിരിച്ചെടുക്കണമെന്നും അവരെ പിരിച്ചുവിട്ട അന്നുമുതൽ പുനർനിയമനം നൽകുന്ന കാലയളവുവരെ 50 ശതമാനം വേതനം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ട്രൈബ്യൂണൽ ജഡ്ജി കെ.ജെ. സ്മിത ജാക്സനാണ് കേസ് പരിഗണിച്ചത്.
ഏറ്റവും കുറഞ്ഞത് ഒരു വർഷം 249 ദിവസം തുടർച്ചയായി ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട എംപാനലുകാരെയാണ് ഈ ഉത്തരവ് പ്രകാരം തിരിച്ചെടുത്ത് ആനുകൂല്യം നൽകേണ്ടത്. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിനെ ശക്തമായി എതിർത്ത കെഎസ്ആർടിസി കേസ് വിചാരണയിൽ എം പാനലുകാരുടെ വിവരങ്ങൾ ബോധപൂർവം മറച്ചുവച്ച് കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ സ്ഥാപനം കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ എംപനാലുകാരെ നിയമിച്ച് പ്രവർത്തിച്ചു വന്നു. 179 ദിവസം പൂർത്തിയാകുന്പോൾ ഇവരെ പറഞ്ഞ് വിട്ട് ഒരു ദിവസം കഴിഞ്ഞ് വീണ്ടും നിയമനം നൽകുന്ന രീതിയാണ് അവലംബിച്ച് വന്നിരുന്നത്.